സാഫ് കപ്പില്‍ പാകിസ്താനെതിരെ ഹാട്രിക്ക് നേടിയ സുനില്‍ ഛേത്രി ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്റെ പേര് ഒന്നുകൂടി തിരുത്തിയെഴുതി. അതിങ്ങനെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളില്‍ ഇനി ഇന്ത്യയുടെ അഭിമാന ക്യാപ്റ്റന് നാലാം സ്ഥാനം. ഇനി ഛേത്രിക്ക് മുന്നിലുള്ളതാകാട്ടെ അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റോണാള്‍ഡോയും ലയണല്‍ മെസിയും ഇറാൻ ഇതിഹാസം അലി ദേയും ഇതില്‍ മെസിയും റോണാള്‍ഡോയും മാത്രമെ സജീവ ഫുട്‌ബോളില്‍ കളിക്കുന്നുള്ളു. സാഫ് കപ്പില്‍ ഛേത്രി നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്‌ട്ര മത്സരങ്ങളിലെ ഗോള്‍ ടാലി 90ആക്കി ഉയര്‍ത്തി. മലേഷ്യൻ ഇതിഹാസം മൊക്തര്‍ ദഹാരിയെ മറികടന്ന് അന്താരാഷ്‌ട്ര ഫുട്‌ബോളിലെ ടോപ് സ്‌കോര്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഛേത്രി ഇതോടെ എത്തി. ദഹാരി 89 ഗോളായിരുന്നു നേടിയത്.
103 ഗോളുകള്‍ സ്‌കോര്‍ ചെയ്ത അര്‍ജന്റീന താരം ലയണല്‍ മെസി. 109 ഗോളുകള്‍ അടിച്ച ഇറാൻ ഇതിഹാസം അലി ദേ. പിന്നെ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. 200 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഇതുവരെ 123 ഗോളുകള്‍ നേടിയിട്ടുണ്ട്. ഛേത്രി 138 മത്സരങ്ങളില്‍ നിന്നാണ് 90 ഗോളുകള്‍ നേടിയത്. റൊണാള്‍ഡോയെ മറികടക്കാൻ ഛേത്രിക്ക് ആയേക്കില്ലെങ്കിലും ഛേത്രി വിരമിക്കും മുമ്പ് 100 അന്താരാഷ്‌ട്ര ഗോളിലെത്തണം എന്നാണ് ഇന്ത്യൻ ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്. അലിദേ 148 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും 109 ഗോളുകള്‍ അടിച്ചത്. മെസിയാകട്ടെ 175 മത്സരങ്ങളില്‍ നിന്നാണ് 103 ഗോളുകള്‍ വലയിലാക്കിയത്.