ന്യൂഡല്‍ഹി: നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ഡല്‍ഹി എയിംസിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 7 നു നടന്ന എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ പൊതുപ്രവേശന പരീക്ഷയിലാണ് ഇവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയത്. ഏഴുലക്ഷം രൂപ വരെയാണ് ഇവര്‍ മറ്റുള്ളവര്‍ക്കായി പരീക്ഷ എഴുതുന്നതിന് പ്രതിഫലമായി വാങ്ങിയിരുന്നത്.
ഡല്‍ഹി എയിംസിലെ രണ്ടാം വര്‍ഷ ബിഎസ്‌സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരി, സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരാണ് അറസ്റ്റിലായത്. നരേഷ് ബിഷോരിയാണ് ഇതിന്റെ മുഖ്യ ആസൂത്രകൻ. ഹരിയാനയില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ പേരില്‍ പരീക്ഷയെഴുതാനെത്തിയ സഞ്ജുവാണ് ആദ്യം പിടിയിലായത്. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ മവാത്മലിലും നാഗ്പുരിലും ആളുമാറി എഴുതാനെത്തിയ മഹാവീറും ജിതേന്ദ്രയും പിടിയിലായി. സംഘത്തലവനായ നരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയ ശേഷമാണ് പൊലീസ് വാര്‍ത്ത പുറത്തുവിട്ടത്. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാൻ അവര്‍ തയാറായില്ല.
വൻ പ്രതിഫലം വാഗ്ദാനം ചെയ്താണ് എയിംസിലെ സഹപാഠികളെ നരേഷ് സംഘത്തില്‍ ചേര്‍ത്തിരുന്നത്. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തില്‍പെട്ട എയിംസിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. പിടിയിലായവരില്‍ നിന്നു തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ആളുമാറി പരീക്ഷയെഴുതാൻ ഓരോരുത്തരില്‍ നിന്നും 7 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് നരേഷ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇതില്‍ ഒരു ലക്ഷം രൂപ മൂൻകൂറായി വാങ്ങും. ബാക്കി 6 ലക്ഷം പിടിക്കപ്പെടാതെ പരീക്ഷ എഴുതി പൂര്‍ത്തിയാക്കിയാല്‍ ഉടൻ വാങ്ങും. സംഘത്തില്‍ എയിംസിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്. ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷ എഴുതുന്ന സംഘത്തിലെ 8 പേരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.