ചെന്നൈ: രാജ്യത്തിന് വേണ്ടി 26-ാമത് വന്ദേ ഭാരത് എക്‌സ്പ്രസ് ഒരുങ്ങുന്നു. ഓഗസ്റ്റ് ആദ്യ വാരത്തോടെ ചെന്നൈ–തിരുനെല്‍വേലി വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഓഗസറ്റ് ആറിനാണ് 26-ാമത് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് നടക്കുക. സംസ്ഥാനത്ത് ലഭ്യമാകുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസാണിത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 22-ന് ചെന്നൈയ്‌ക്കും മൈസൂരുവിനും ഇടയില്‍ ആദ്യ സെമി– ഹൈസ്പീഡ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ഏപ്രില്‍ 8-ന് ചെന്നൈ–കോയമ്പത്തൂര്‍ റൂട്ടിലും വന്ദേഭാരത് ആരംഭിച്ചു.
എട്ട് കോച്ചുകളാണ് ചെന്നൈ–തിരുനെല്‍വേലി എക്‌സ്പ്രസിനുള്ളിലുള്ളത്. രാവിലെ തിരുനല്‍വേലിയില്‍ നിന്ന് ആരംഭിക്കുന്ന ട്രെയിൻ ഉച്ചയോടെയാണ് ചെന്നൈ എഗ്മോറിലെത്തുക. എട്ട് മണിക്കൂര്‍ കൊണ്ട് 650 കിലോമീറ്ററാണ് പിന്നിടുക. വിരുദുനഗര്‍, മധുര, തിരുച്ചി എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. നിലവില്‍ ദി നെല്ലൈ എക്‌സ്പ്രസ് ഏകദേശം പത്ത് മണിക്കൂര്‍ 40 മിനിറ്റ് കൊണ്ടാണ് സഞ്ചരിക്കുക. ഇത് രാത്രി സമയങ്ങളില്‍ ചെന്നൈയ്‌ക്കും തിരുനെല്‍വേലിയ്‌ക്കും ഇടയില്‍ യാത്ര പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 11 മണിക്കൂറാകും എടുക്കുക.
തിരുനെല്‍വേലി വിരുദുനഗര്‍ ജില്ലകളില്‍ നിന്ന് ചെന്നൈയിലേക്കുള്ള പകല്‍ സമയ യാത്രയില്‍ ട്രെയിനിന്റെ ആവശ്യകത മുന്നില്‍ കണ്ടാണ് ഈ റൂട്ടില്‍ ട്രെയിൻ അവതരിപ്പിക്കുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും രാത്രി ട്രെയിനുകളുടെ ആവശ്യം ലഘൂകരിക്കുക എന്നിവയാണ് ട്രെയിൻ ലക്ഷ്യം വെയ്‌ക്കുന്നത്. ചെന്നൈ–തിരുനെല്‍വേലി–നാഗര്‍കോവില്‍ എല്ലാ വാരാന്ത്യങ്ങളിലും യാത്രക്കാരുടെ തിരക്ക് വളരെയധികം കൂടുതലാണ്. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവില്‍ വരുന്നതോടെ യാത്രാ തിരക്ക് നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍.