വിമാനയാത്രയ്ക്കിടെ രണ്ടു വയസ്സുള്ള കുഞ്ഞിന് ശ്വാസം നിലച്ചു. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിസ്താര വിമാനത്തില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഹൃദയവൈകല്യമുള്ള കുഞ്ഞിനാണ് ശ്വാസം നിലച്ചത്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിനെ രക്ഷപെടുത്തി. 5 ഡോക്ടര്‍മാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഡോക്ടര്‍മാരില്‍ ഒരാള്‍ അനസ്തസിസ്റ്റും കാര്‍ഡിയാക് റേഡിയോളജിസ്റ്റുമായിരുന്നു.
ഡോക്ടര്‍മാരുടെ സംഘം ഉടൻ തന്നെ കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കിയതോടെ രക്തചംക്രമണം നേരെയാക്കാനായി. പക്ഷെ ഇതിനിടയില്‍ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതേതുടര്‍ന്ന് ഓട്ടോമേറ്റഡ് എക്സ്റ്റേണല്‍ ഡിഫിബ്രിലേറ്റര്‍ ഉപയോഗിച്ച് കുട്ടിയുടെ ജീവൻ നിലനിര്‍ത്താൻ ഡോക്ടര്‍മാര്‍ ശ്രമിക്കുകയായിരുന്നു.
45 മിനിറ്റോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്. ഇക്കാര്യം ഡല്‍ഹി എയിംസ് സ്ഥിരീകരിച്ചു. ഇവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമമായ എക്സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.