ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 17-ന് ആരംഭിക്കുന്ന ‘സേവ പഖ്വാഡ‘യോടനുബന്ധിച്ച് വിവിധ ആരോഗ്യ പരിപാടികളുമായി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഓക്ടോബര്‍ 2 വരെയാണ് പരിപാടികള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ–കുടുംബക്ഷേമ മന്ത്രാലത്തിന്റെ ‘ ആയുഷ്മാൻ ഭവ‘ ക്യാമ്പയിനിന്റെ കീഴിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ 13-ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പരിപാടികള്‍ക്ക് വെര്‍ച്ച്‌വലായി തുടക്കം കുറിക്കും. സ്വച്ഛത അഭിയാൻ, അവയവദാനം, രക്തദാനം തുടങ്ങിയ ക്യാമ്പയിനുകളും ആരോഗ്യ പരിപാടിയില്‍ നടത്തും. 15 ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുന്ന ‘ ആയുഷ്മാൻ മേള‘, ‘ ആയുഷ്മാൻ സഭ‘ എന്നിവയുള്‍പ്പെടെ നിരവധി ക്ഷേമ സംരംഭങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റടെുത്ത് ജനങ്ങള്‍ക്കായി നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മണ്ഡവ്യ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനമാണ് ആയുഷ്മാൻ ഭവയിലൂടെ ലക്ഷ്യമിടുന്നത്. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയാണ് ഉറപ്പു നല്‍കിയിരിക്കുന്നത്. ക്യാമ്പയിനിലൂടെ ആരോഗ്യത്തെക്കുറിച്ചുള്ള പൊതു അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ആയുഷ്മാൻ ഭാരത് കാര്‍ഡുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓരോ ഗുണഭോക്താക്കളിലും എത്തിക്കാൻ ശ്രമിക്കുമെന്നും മാണ്ഡവ്യ പറഞ്ഞു.