കോയമ്പത്തൂര്‍: കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് അതിര്‍ത്തി ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി തമിഴ്നാട്. ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പാട്ടവയല്‍, താളൂര്‍ ഉള്‍പ്പെടെ 11 ഇടങ്ങളിലാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്. കൂടാതെ കോയമ്ബത്തൂര്‍ ജില്ലയിലെ വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെ ചെക്‌പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുന്നുണ്ട്.
ഡോക്ടറും നഴ്സുമാരും ഉള്‍പ്പെടുന്ന സംഘം കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ തടഞ്ഞ് ആര്‍ക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ നിന്നും എത്തുന്ന യാത്രക്കാരുടെ ശരീര ഊഷ്മാവും പരിശോധിക്കുന്നുണ്ട്.
പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തില്‍ നിന്ന് വരുന്നവരാണെങ്കില്‍ തിരികെ അയക്കാൻ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കും. ഇവരുടെ ഫോണ്‍നമ്ബര്‍ വാങ്ങിച്ച് തുടര്‍ അന്വേഷണങ്ങളും നടത്തുമെന്ന് കോയമ്ബത്തൂര്‍ ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. 24 മണിക്കൂറും പരിശോധനയുണ്ടാവുമെന്നും ജില്ലയിലെ 13 അതിര്‍ത്തി ചെക്‌പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്‌പോസ്റ്റുകളിലും സമാനരീതിയില്‍ മെഡിക്കല്‍സംഘത്തിന്റെ പരിശോധനയുണ്ടാവുമെന്നും കോയമ്ബത്തൂര്‍ ജില്ലാ ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ പറഞ്ഞു.