ബെംഗളൂരു: തമിഴ്നാടിന് കാവേരി വെള്ളം വിട്ടുനല്‍കാനുള്ള ഉത്തരവിനെതിരെ നാളെ ബെംഗളൂരുവില്‍ ബന്ദ്. ബസ്, ഓട്ടോ, ടാക്സി, ഒല, ഉബര്‍ തുടങ്ങിയ വെബ് ടാക്സികള്‍ എന്നി സേവനങ്ങള്‍ നിരത്തിലിറങ്ങില്ല. ഹോട്ടലുകള്‍ ഉള്‍പ്പെടെ തുറക്കാത്തതിനാല്‍ തന്നെ ബന്ദ് ജനജീവിതത്തെ സാരമായി ബാധിക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ബന്ദ്.
വിവിധ കര്‍ഷക സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍, കന്നട അനുകൂല സംഘടനകള്‍ എന്നിവ ഉള്‍പ്പെടെ 175ലധികം സംഘടനകളാണ് ബന്ദിന് പിന്തുണ അറിയിച്ച് രംഗത്തുവന്നത്. അതിനാല്‍ ബന്ദ് കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണുള്ളത്. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരത്തിലിറക്കുന്നതിന് തടസം നേരിടാനും സാധ്യതയുണ്ട്. ബിജെപി, ജെഡിഎസ്, ആം ആദ്മി എന്നീ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ദിന്റെ അന്ന് രാവിലെ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ടൗണ്‍ഹാളില്‍നിന്ന് മൈസൂരു ബാങ്ക് സര്‍ക്കിളിലേക്ക് റാലി സംഘടിപ്പിക്കും. അതേസമയം, തമിഴ് സിനിമകളുടെ പ്രദര്‍ശനത്തിന് കര്‍ണാടകയില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാല്‍ പക്ഷ നേതാവും മുൻ എം.എല്‍.എയുമായ വാട്ടാല്‍ നാഗരാജ് ആവശ്യപ്പെട്ടു.