KeralaLatest

വ്യാജ ഫെയര്‍നെസ് ക്രീം ഉപയോഗിച്ചു; 8 പേര്‍ക്ക് അപൂര്‍വരോഗം

“Manju”

മലപ്പുറം ; സൗന്ദര്യ വര്‍ധനത്തിന് വേണ്ടി നിരവധി ക്രീമുകള്‍ ഉപയോഗിക്കുന്നവരാണ് എല്ലാവരും. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മേടിച്ചു കൂട്ടുന്നത് ഫെയര്‍നെസ് ക്രീമുകളാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ മേടിച്ചു കൂട്ടുന്നവര്‍ ജാഗ്രത പാലിക്കുക. ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിക്കുന്നവരില്‍ വൃക്കരോഗമുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാര്‍.

കഴിഞ്ഞ ഫെബ്രുവരിമുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ രോഗം കണ്ടെത്തിയ രോഗികളെല്ലാം തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചിരുന്നവരാണെന്ന് മനസിലാക്കുകയായിരുന്നു.

രോഗം കണ്ടെത്തിയ പതിനാലുകാരി എന്തെല്ലാം കാര്യങ്ങളാണ് ഉപയോഗിച്ചതെന്ന് പരിശോധിച്ചതിന്റെ ഭാഗമായിട്ടാണ് ഫെയര്‍നെസ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. പിന്നീട് ഇരുപത്തൊന്‍പതുകാരന്‍കൂടി സമാനലക്ഷണവുമായി വന്നു. ഇയാള്‍ രണ്ടുമാസമായി ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവന്‍ രോഗികളെയും വരുത്തി. ഇതില്‍ എട്ടുപേര്‍ ക്രീം ഉപയോഗിച്ചവരായിരുന്നു.

ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫെയ്‌സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് കോട്ടയ്ക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസനും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു. പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളില്‍ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.

‘സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും.

Related Articles

Back to top button