ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ടൂര്‍ സര്‍വീസിനൊരുങ്ങി ഇന്ത്യൻ റെയില്‍വേ. ഐആര്‍സിടിസി ലിമിറ്റഡുമായി സഹകരിച്ചാണ് യാത്രയ്‌ക്കായി റെയില്‍വേ മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നത്.
ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് ടൂര്‍ സര്‍വീസ് നടത്തുക. നവംബര്‍ 16-ന് ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അസമിലെ ഗുവാഹത്തി, ശിവസാഗര്‍, ജോര്‍ഹട്ട്, കാസിരംഗ എന്നിവിടങ്ങളിലൂടെയും ത്രിപുരയിലെ അഗര്‍ത്തല, ഉദയ്പൂര്‍, നാഗാലാൻഡിലെ ദിമാപൂര്‍, കൊഹിമ , മേഘാലയയിലെ ഷില്ലോംഗ്, ചിറാപുഞ്ചി എന്നിവിടങ്ങളിലൂടെയുമാണ് ഭാരത് ഗൗരവ് ട്രെയിൻ കടന്ന് പോകുന്നത്. 15 ദിവസത്തെ യാത്രയാണ് റെയില്‍വേ ഒരുക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി പുരാതന ക്ഷേത്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭാരത് ഗൗരവ് ഡീലക്സ് എസി ട്രെയിനില്‍ രണ്ട് റെസ്റ്റോറന്റുകള്‍, കിച്ചൻ, ശുചിമുറികള്‍, മിനി ലൈബ്രറി എന്നിവ ഉള്‍പ്പെടെ നിരവധി അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിച്ചിട്ടുള്ളത്. എസി-1, എസ്-2, എസി-3 എന്നിങ്ങനെയാണ് താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളുള്‍പ്പെടെ പ്രത്യേക സുരക്ഷാ സൗകര്യങ്ങളും ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര മേഖലയുടെ സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേ മന്ത്രാലയം പദ്ധതി ആരംഭിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി https://www.irctctourism.com/bharatgaurav സന്ദര്‍ശിക്കുക.