ദിസ്പൂര്‍: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിനായി ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക് അസമിലെത്തി. അസം വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സ്വീകരിച്ചു. ഔപചാരികമായ സ്വീകരണമാണ് ഭൂട്ടാൻ രാജാവിന് നല്‍കിയത്. മൂന്ന് ദിവസമാണ് അദ്ദേഹം അസമില്‍ സന്ദര്‍ശനം നടത്തുക.
ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. ഇന്ന് ഉച്ചയ്‌ക്ക് ശേഷം ഗുവാഹത്തിയിലെ ഭൂട്ടാൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കും. ശേഷം മുഖ്യമന്ത്രിയുമായി ഭൂട്ടാൻ രാജാവ് കൂടിക്കാഴ്ച നടത്തും. അസം ഗവര്‍ണര്‍ ഗുലാബ് ചന്ദ് കട്ടാരിയയുടെ നേതൃത്വത്തില്‍ നിരവധി സാംസ്‌കാരിക പരിപാടികളും അത്താഴവിരുന്നും തലസ്ഥാനത്ത് സംഘടിപ്പിക്കും.
കാസിരംഗ ദേശീയ ഉദ്യാനവും ഭൂട്ടാവും രാജാവ് സന്ദര്‍ശിക്കും. ഭൂട്ടാൻ രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് ഹിമന്ത ശര്‍മ്മ എക്സില്‍ കുറിച്ചു. നവംബര്‍ അഞ്ചിന് അദ്ദേഹം ജോര്‍ഹട്ടില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പുറപ്പെടും.