ലക്നൗ: ഇന്ത്യൻ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കാൻ ഒരുങ്ങി ജില്ലാ ഭരണകൂടം.. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം യോഗി സര്‍ക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലാ ഭരണകൂടം. മിനി സ്റ്റേഡിയത്തിനൊപ്പം ജിംനേഷ്യം തുറക്കാനുമാണ് പദ്ധതി. ലോകകപ്പില്‍ ഷമി കാഴ്ച വച്ച മികച്ച പ്രകടനത്തിന് പിന്നാലെയാണ് മിനി സ്റ്റേഡിയം നിര്‍മ്മിക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.
‘മുഹമ്മദ് ഷമിയുടെ ഗ്രാമത്തില്‍ ഒരു മിനി സ്റ്റേഡിയം നിര്‍മ്മിക്കാൻ ഞങ്ങള്‍ ഒരു നിര്‍ദ്ദേശം അയച്ചിരുന്നു. ആ നിര്‍ദ്ദേശത്തില്‍ ഒരു ഓപ്പണ്‍ ജിംനേഷ്യവും ഉണ്ടാകും. ഞങ്ങള്‍ക്ക് അവിടെ ആവശ്യത്തിന് ഭൂമിയുണ്ട്. സംസ്ഥാനത്തുടനീളം 20 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാൻ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. സ്റ്റേഡിയം നിര്‍മ്മിക്കാൻ അംറോഹ ജില്ലയും സര്‍ക്കാര്‍ തിരഞ്ഞെടുത്തു‘- അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗി പറഞ്ഞു.
സിഇഒ അശ്വനി കുമാര്‍ മിശ്രയും മറ്റ് ഉദ്യോഗസ്ഥരും ജോയ ഡെവലപ്‌മെന്റ് ബ്ലോക്കിലെ ഷാമി ഗ്രാമം സന്ദര്‍ശിച്ചു. സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുകയും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു കഴിഞ്ഞു. ഷമിയുടെ കുടുംബം ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്. കുടുംബാംഗങ്ങളെ കാണാൻ ഷമി ഗ്രാമത്തില്‍ എത്താറുണ്ട്. ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ തങ്ങളുടെ നാട്ടില്‍ സ്റ്റേഡിയം വരുന്നതിലുള്ള ആഹ്ലാദത്തിലാണ് ഗ്രാമവാസികള്‍.