IndiaLatest

ഇന്ത്യയിലെ അഫ്ഗാന്‍ എമ്പസി അടച്ചുപൂട്ടി

“Manju”

ന്യൂഡല്‍ഹിയിലെ അഫ്ഗാന്‍ എമ്പസി പ്രവര്‍ത്തനരഹിതമായതായി എമ്പസി അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ നയങ്ങളിലും താല്‍പര്യങ്ങളിലുമുള്ള വിശാലമായ മാറ്റങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ഗവര്‍ണമെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ ആവശ്യപ്രകാരം നവംബര്‍ 23 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും പ്രസ്താവന വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ സെപ്തംബറില്‍ എമ്പസി പ്രവര്‍ത്തനം താല്‍കാലികമായി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. പ്രവര്‍ത്തനം തുടരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം.

അതേസമയം ഈ നീക്കം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തരമായ സംഘര്‍ഷങ്ങള്‍ മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എമ്പസി ചൂണ്ടിക്കാട്ടി. താലിബാനുമായി ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ സൗഹൃദം സ്ഥാപിച്ചെന്ന തരത്തിലുള്ള ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രചരണങ്ങള്‍ തെറ്റാണെന്നും എമ്പസി വ്യക്തമാക്കുന്നു.

അതേസമയം ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരോട് എമ്പസി എല്ലാ പിന്തുണയ്ക്കും നന്ദി അറിയിച്ചിട്ടുണ്ട്. പരിമിതികള്‍ക്കിടയിലും അക്ഷീണരായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞെന്നും എമ്പസി പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ അഫ്ഗാന്‍ പൗരന്മാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ട്. അഭയാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ ഇന്ത്യ വിട്ടുകഴിഞ്ഞു. 2021 ഓഗസ്റ്റിന് ശേഷം അഫ്ഗാന്‍ പൗരന്മാരുടെ എണ്ണം പകുതിയായി കുറഞ്ഞിരുന്നു. ഈ കാലയളവില്‍ പരിമിതമായ വിസകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും എമ്പസി പ്രസ്താവനയില്‍ പറയുന്നു.

വളരെ സുതാര്യമായി, ആത്മസമര്‍പ്പണത്തോടെയാണ് എമ്പസി പ്രവര്‍ത്തിച്ചതെങ്കിലും നിര്‍ഭാഗ്യവശാല്‍ താലിബാന്‍ നിയമിച്ച, അവരുമായി ബന്ധമുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ന്യായീകരിക്കാന്‍, തങ്ങളുടെ മുഖച്ഛായ നശിപ്പിക്കാനും നയതന്ത്ര ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കാനും പല പ്രവര്‍ത്തനങ്ങളും നടന്നു. ഈ വെല്ലുവിളികള്‍ക്കിടയില്‍ നാല്‍പത് മില്യണ്‍ അഫ്ഗാന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എമ്പസി പ്രസ്താവനയില്‍ പറയുന്നു.

Related Articles

Back to top button