ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ ഒന്‍പത് കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ്– വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരങ്ങളില്‍ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ന്യൂനമര്‍ദ്ദം ഈ മാസം അഞ്ചാം തീയതിയോടെ ചുഴലിക്കാറ്റായി തീരം തൊടും. നിലവില്‍ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം ചെന്നൈ തീരത്ത് നിന്നും 630 കിലോമീറ്റര്‍ കിഴക്ക്–തെക്ക് കിഴക്കായും, നെല്ലൂരില്‍ നിന്നും 740 തെക്ക് കിഴക്ക് ദിശയിലുമാണ്. ഇത് പടിഞ്ഞാറൻ ദിശയില്‍ തന്നെ സഞ്ചരിച്ച് മൂന്നിന് ശക്തിപ്രാപിച്ച് മീചോങ് ചുഴലിക്കാറ്റായി ആന്ധ്രാ തീരത്ത് എത്തും. അഞ്ചിന് ഉച്ചയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയില്‍ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 80-90 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കണക്കാകുന്നത്.
അടുത്ത ദിവസങ്ങളില്‍ തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും വിവിധ ജില്ലകളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്. അതിനാല്‍ ചുഴലിക്കാറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.