ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ഉന്നത ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മധ്യപ്രദേശ് മുഖ്യമന്ത്രി മങ്കുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്തയും സത്യപ്രതിജ്ഞ ചെയ്തു. ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കമുള്ളവരും ചടങ്ങിനെത്തിയിരുന്നു.
58-കാരനായ മോഹൻ യാദവ് ദക്ഷിണ ഉജ്ജയിൻ മണ്ഡലത്തില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാൻ യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് മോഹൻ യാദവിനെ തിങ്കളാഴ്ച ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
ശിവ് രാജ് സിങ് ചൗഹാൻ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മോഹൻ യാദവിനെ നിയമസഭാ കക്ഷി യോഗത്തില്‍ ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 163 സീറ്റുകള്‍ നേടിയാണ് അധികാരം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിന് 66 സീറ്റുകളിലേ ജയിക്കാനായുള്ളൂ.