നാഗ്‌പൂര്‍:മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് സ്ത്രീകളടക്കം ഒമ്ബത് പേര്‍ മരിച്ചു. ഇന്ന് രാവിലെ 9.30 ഓടെയാണ് ബജാര്‍ഗാവിലെ സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡില്‍ പൊട്ടിത്തെറിയുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
കല്‍ക്കരി ഖനനത്തിനുള്ള സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് സോളാര്‍ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്. നിര്‍മ്മാണം കഴിഞ്ഞ സ്ഫോടക വസ്തുക്കള്‍ പാക്കുചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.സ്‌ഫോടനം നടക്കുമ്ബോള്‍ യൂണിറ്റിനുള്ളില്‍ ആകെ 12 തൊഴിലാളികള്‍ ജോലിക്കുണ്ടായിരുന്നു.കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റിലായിരുന്നു സ്‌ഫോടനം.വിവരമറിഞ്ഞെത്തിയ പൊലീസാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിത്തെറിക്ക് കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.
സംഭവത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.’നാഗ്പൂരിലെ സോളാര്‍ ഇൻഡസ്ട്രീയിലുണ്ടായ സ്ഫോടനത്തില്‍ ആറു സ്ത്രീകളടക്കം ഒമ്ബതുപേര്‍ മരിച്ചുവെന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. പ്രതിരോധ സേനയ്ക്ക് ആവശ്യമായ ഡ്രോണുകളും സ്ഫോടക വസ്തുക്കളും നിര്‍മ്മിക്കുന്ന കമ്ബനിയാണിത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായം നല്‍കും‘-ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സില്‍ കുറിച്ചു.