ന്യൂഡല്‍ഹി: എല്‍പിജി വാണിജ്യ സിലിണ്ടറിന് വില കുറയും. സിലിണ്ടറിന് 39.50 രൂപയാണ് കുറയുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം. എന്നാല്‍, ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരും. നിലവില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1796.50 രൂപയും മുംബയില്‍ 1749 രൂപയും കൊല്‍ക്കത്തയില്‍ 1908 രൂപയും ചെന്നൈയില്‍ 1968.50 രൂപയുമാണ്. 39 രൂപ കുറച്ചതോടെ ഇനി ഡല്‍ഹിയില്‍ 1757.50 രൂപയ്ക്കും കൊല്‍ക്കത്തയില്‍ 1869 രൂപയ്ക്കും മുംബയിയില്‍ 1710 രൂപയ്ക്കും ചെന്നൈയില്‍ 1929.50 രൂപയ്ക്കും ലഭിക്കും. ക്രിസ്മസ് ആഘോഷത്തിനും പുതുവത്സര ആഘോഷങ്ങള്‍ക്കും മുൻപുതന്നെ എണ്ണ വിപണന കമ്പനി ഈ ഇളവ് നല്‍കിയിരിക്കുകയാണ്.
ഡിസംബര്‍ ഒന്നിന് എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിരുന്നു. ആ സമയം സിലിണ്ടറിന് 21 രൂപ വര്‍ദ്ധിപ്പിചിരുന്നു. അതിന് മുൻപ് നവംബര്‍ 16 ന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 57 രൂപ കുറച്ചിരുന്നു. കുറച്ച് കാലമായിട്ട് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എല്ലാ മാസവും മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. സിലിണ്ടര്‍ നിരക്കുകള്‍ പലതവണ പുതുക്കിയിരുന്നു.