ന്യൂഡൽഹി: ഇന്ത്യക്കാരടക്കം 303 യാത്രക്കാരുമായി പറന്ന ചാർട്ടേർഡ് വിമാനം ഫ്രാൻസിൽവെച്ച് തടഞ്ഞതായി റിപ്പോർട്ട്. മനുഷ്യക്കടത്ത് സംശയിച്ചാണ് വിമാനം ഫ്രാൻസ് തടഞ്ഞുവെച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. യു.എ.ഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് പറന്ന വിമാനമാണ് ഫ്രാൻസിൽ വെച്ച് തടഞ്ഞുവെച്ചിരിക്കുന്നത്.
ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടെ എ-340 ചാർട്ടേർഡ് വിമാനമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ധനം നിറക്കാനായി ഇറങ്ങിയപ്പോഴായിരുന്നു ഫ്രാൻസ് അധികൃതർ തടഞ്ഞുവെച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എംബസി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി യാത്രക്കാരുടെ ക്ഷേമം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഫ്രാൻസിലെ ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു.