ചെവിയില്‍ കടുത്ത വേദന; പരിശോധിച്ചപ്പോള്‍ ചിലന്തി കൂടുക്കെട്ടി സുഖവാസം
ലണ്ടന്‍: യുവതിയുടെ ചെവിക്കുള്ളില്‍ ആഴ്ചകളോളം വലക്കെട്ടി താമസമാക്കി ചിലന്തി. കണ്ടന്റ് ക്രിയേറ്ററും സ്കൂള്‍ അധ്യാപികയുമായ 29കാരി ലൂസി വൈല്‍ഡ് എന്ന യുവതിയുടെ ചെവിക്കുള്ളിലാണ് ചിലന്തി കൂടുകൂട്ടിയത്. ആഴ്ചകളോളം നീണ്ട കടുത്ത വേദനയും ചെവിയില്‍ നിന്ന് ഇടയ്ക്കിടെ ശബ്ദവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതി തന്നെ ക്യാമറ ഘടിപ്പിച്ച സ്മാര്‍ട് ബട്സ് ഉപയോഗിച്ച് ചെവി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ചെവിക്കുള്ളില്‍ ചിലന്തി കൂടുക്കെട്ടിയത് കണ്ടു. ഉടന്‍ തന്നെ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഉടന്‍ മെഡിക്കല്‍ സംഘമെത്തി യുവതിയുടെ ചെവിയില്‍ ചെറുചൂട് ഒലിവ് ഓയില്‍ ഒഴിച്ച് ചിലന്തിയെ പുറത്തിറക്കി. ചിലന്തിക്ക് ഒരു സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു. ചിലന്തിയെ പുറത്തെടുത്തെങ്കിലും ചെവിയില്‍ നിന്നും രക്തസ്രാവമുണ്ടെന്നും കേള്‍വിക്കുറവു അനുഭവപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു. ഇത്തരത്തിൽ ആഴ്ചകളോളം ചെവിക്കുള്ളിൽ ചിലന്തിയിരുന്നത് അറിയാതെ പോയത് ഡോക്ടര്‍മാരെയും അത്ഭുതപ്പെടുത്തി. യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ചിലന്തിയെ പുറത്തെടുത്തപ്പോഴുണ്ടായ വേദന പ്രസവ വേദനയെക്കാള്‍ അസഹനീയമായിരുന്നു എന്ന് യുവതി പറഞ്ഞു.