ഹൈദരാബാദ്: തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ആളില്ലാ വിമാനം ‘ദൃഷ്ടി 10 സ്റ്റാര്‍ലൈനര്‍’ അനാച്ഛാദനം ചെയ്ത് ഇന്ത്യൻ നാവികസേന മേധാവി അഡ്മിറല്‍ ആര്‍ ഹരി കുമാര്‍. അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസിന്റെ സഹകരണത്തോട് കൂടിയാണ് ആളില്ലാ വിമാനം വികസിപ്പിച്ചത്. നാവികേസനയുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനായി സഹകരിച്ച അദാനി ഗ്രൂപ്പിന് ചടങ്ങില്‍ ഹരികുമാര്‍ നന്ദി അറിയിച്ചു.
തന്ത്രപരമായ ദൗത്യങ്ങള്‍ നിറവേറ്റുന്നതിനും സമുദ്ര സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനുമായി സുപ്രധാന പങ്ക് വഹിക്കാൻ ദൃഷ്ടി 10 സ്റ്റാര്‍ലൈനറിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വാശ്രയത്വത്തിലേക്കായി ഭാരതത്തിന്റെ പരിവര്‍ത്തനാത്മക ചുവടുവെപ്പാണ് ഇതെന്നും നാവികസേനയുടെ മികവുകള്‍ പരിപോഷിപ്പിക്കാനും സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
36 മണിക്കൂര്‍ വരെ തുടര്‍ച്ചയായി പ്രതിരോധം തീര്‍ക്കാൻ ദൃഷ്ടി 10 സ്റ്റാര്‍ലൈനറിന് കഴിയും. 450 കിലോഗ്രാം പേലോഡ് ശേഷിയുമുള്ള വിമാനം ഐഎസ്‌ആര്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം എന്നിവയെ പിന്തുണയ്‌ക്കാൻ ഇതിന് കഴിയും. ഏത് കാലാവസ്ഥയിലും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കാനുള്ള കഴിവ് ദൃഷ്ടി 10 സ്റ്റാര്‍ലൈനറിന്റെ പ്രത്യേകതയാണെന്ന് ഹരികുമാര്‍ പറഞ്ഞു. നാറ്റോയുടെ STANAG 4671-ല്‍ യോഗ്യത തെളിയിച്ച ഒരേയൊരു പ്രതിരോധ സംവിധാനമാണ് ഇത്. മറ്റ് നാറ്റോ അംഗങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ സൈനിക ആളില്ലാ വിമാനങ്ങള്‍ പ്രവര്‍ത്തിക്കാൻ അനുവദിക്കുന്ന കരാറാണ് STANAG 4671. നാവികസേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിനായി ദൃഷ്ടിയെ പോര്‍ബന്തറിലേക്ക് കൊണ്ടുപോകും.