ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി വീണ്ടും ഇൻഡോര്‍. തുടര്‍ച്ചയായ ഏഴാം തവണയാണ് മധ്യപ്രദേശിന്‍റെ വ്യാവസായിക തലസ്ഥാനമായ ഇൻഡോറിനെ വൃത്തിയുള്ള നഗരമായി കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നത്.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പുരസ്കാരം ഏറ്റുവാങ്ങി. ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇൻഡോറിലെ ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. വൃത്തി എന്നത് ഇൻഡോറിലെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇൻഡോര്‍ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ ഈ നേട്ടം ഭഗവാൻ രാമന് സമര്‍പ്പിച്ചു.
വൃത്തിയുടെ കാര്യത്തില്‍ ഇന്ത്യക്കു മാത്രമല്ല, ലോകത്തിനു തന്നെ ഇൻഡോര്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയില്‍ വിവിധ വിഭാഗങ്ങളിലായി 4,400 നഗരങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. ഓരോ സാമ്പത്തിക വര്‍ഷവും കോടികളാണ് മാലിന്യ സംസ്കരണത്തിലൂടെ ഇൻഡോര്‍ നഗരസഭ സ്വന്തമാക്കുന്നത്.