പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഹൈഡ്രജനില്‍ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കൊച്ചിൻ ഷിപ്യാർഡിന്റെ മേല്‍നോട്ടത്തിലാണ് ഹൈഡ്രജനില്‍ പ്രവർത്തിക്കുന്ന യാനം തദ്ദേശീയമായി വികസിപ്പിച്ചത്. ഉത്തർപ്രദേശിലെ വാരാണസിയിലാകും ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഫെറി ബോട്ട് സർവീസ് നടത്തുക.
കട്ടമരം മാതൃകയിലുള്ളതാണ് ബോട്ട്. ഹ്രസ്വദൂര സർവീസിനാണ് ബോട്ട് ഉപയോഗിക്കുക. പൂർണ്ണമായും ശീതീകരിച്ച ബോട്ടില്‍ പരമാവധി 50 പേർക്ക് സഞ്ചരിക്കാം. ദേശീയ ഉള്‍നാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്. കൊച്ചിൻ ഷിപ്യാർഡിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്ന പദ്ധതിയാണിത്. ബോട്ടിന്റെ പ്രവർത്തനം വിജയകരമായാല്‍, ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കൂടുതല്‍ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും നിർമ്മിക്കുമെന്ന് ഷിപ്യാർഡ് എംഡി മധു എസ്. നായർ പറഞ്ഞു
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു
രാജീവ് ഗാന്ധി വധകേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം.
അടുത്തിടെ ശാന്തന് ശ്രീലങ്കയിലേക്ക് പോകാൻ കേന്ദ്രം എക്സിറ്റ് പെർമിറ്റ് അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷാ കാലാവധി പൂർത്തിയാക്കും മുൻപ് വിട്ടയച്ച ഏഴ് പ്രതികളിലൊരാളായിരുന്നു ശാന്തൻ എന്ന സുതേന്ദിരരാജ. പ്രായമായ അമ്മയെ കാണാനായി ശ്രീലങ്കയിലെത്താനും അവിടെ താമസിക്കാനും ശാന്തൻ നേരത്തെ ശ്രീലങ്കൻ പ്രസിഡന്റിനോട് സഹായം ആവശ്യപ്പെട്ടിരുന്നു.
2022 മെയ് മാസത്തിലാണ് സുപ്രിം കോടതി ശിക്ഷാ കാലയളവ് പൂർത്തിയാകും മുൻപ് രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ മോചിപ്പിച്ചത്. ജയിൽ മോചിതനായ ശേഷം ട്രിച്ചിയിലെ സ്പെഷ്യൽ ക്യാംപിലായിരുന്നു ശാന്തൻ കഴിഞ്ഞിരുന്നത്.