സൗദിയിലെ ആദ്യ മനുഷ്യ റോബോട്ട് വിവാദത്തില്‍
റിയാദ്: സൗദി അറേബ്യയിലെ ആദ്യത്തെ പുരുഷ ഹ്യൂമനോയിഡ് റോബോട്ട് അനാച്ഛാദനം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വിവാദം.ലോഞ്ച് ചെയ്യുന്നതിനിടെ റോബോട്ട് വനിതാ വാര്‍ത്താ റിപ്പോർട്ടറെ അനുചിതമായി സ്പര്‍ശിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. റോബോട്ടിന്റെ ചലനങ്ങള്‍ മനഃപൂര്‍വമാണെന്നാണ് വീഡിയോ കണ്ടവരില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. റോബോട്ടിൻ്റെ അപ്രതീക്ഷിത ആംഗ്യത്തിന് നേരെ റിപ്പോർട്ടറും കൈ ഉയർത്തുന്നത് വീഡിയോയില്‍ കാണാം.
മാർച്ച് നാലിന് റിയാദിലെ ഡീപ്ഫെസ്റ്റില്‍ റോബോട്ടിനെ ആദ്യമായി പൊതുവേദിയില്‍ അവതരിപ്പിച്ചപ്പോഴാണ് സംഭവം. തത്സമയ അഭിമുഖത്തിനിടെ റോബോട്ട് വനിതാ റിപ്പോർട്ടറെ ശല്യപ്പെടുത്തിയെന്ന തരത്തിലുള്ള ക്യാപ്ഷനുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വുമനൈസർ റോബോട്ട്, ആരാണ് റോബോട്ടിന് പരിശീലനം നല്‍കിയത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്. അതേസമയം, നിരവധി ഉപയോക്താക്കള്‍ റോബോട്ടിനെ ന്യായീകരിക്കുന്നുമുണ്ട്.
പ്രോഗ്രാമിംഗില്‍ വന്ന തകരാർ കൊണ്ട് സംഭവിച്ചതാകാം ഇതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസില്‍ സൗദി അറേബ്യയുടെ മുന്നേറ്റം പ്രദർശിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായി ക്യുഎസ്‌എസ് സിസ്റ്റംസ് ആണ് റോബോട്ടിനെ വികസിപ്പിച്ചത്. ഡീപ്‌ഫെസ്റ്റില്‍ അവതരിപ്പിച്ചത് പ്രകാരം സൗദി അറേബ്യയില്‍ നിർമ്മിച്ച ആദ്യത്തെ ദ്വിഭാഷാ പുരുഷ ഹ്യൂമനോയിഡ് റോബോട്ടാണ് മുഹമ്മദ്.