കൊച്ചി: എറണാകുളത്തെ ആദ്യകാല ഗൈനക്കോളജിസ്റ്റും ലക്ഷ്മി ഹോസ്പിറ്റല്‍ സ്ഥാപകയുമായ ശാന്താ വാര്യർ അന്തരിച്ചു. 84 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10-ന് കോലഞ്ചേരി കറുകപ്പിള്ളി വാരിയത്ത്.
എബിവിപി മുൻ കാല പ്രവർത്തകനായ പ്രദീപ് വാര്യരുടെ മാതാവാണ്. പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ. കെ.കെ.ആർ വാരിയരുടെ ഭാര്യയാണ്. 1979-ലാണ് ഇരുവരും ചേർന്ന് എറണാകുളത്തെ ലക്ഷ്മി ഹോസ്പിറ്റൽ സ്ഥാപിച്ചു. 30,000-ത്തിലേറെ പ്രസവങ്ങളെടുത്ത ഡോക്ടർ എന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് ഡോ. ശാന്ത.
1963-ലാണ് ശാന്താ വാര്യർക്ക് മെഡിക്കൽ ബിരുദം ലഭിക്കുന്നത്. തുടർന്ന് സർക്കാർ സർവീസിൽ കുറച്ച് കാലം സേവനമനുഷ്ഠിച്ചു. പിന്നാലെ ഉപരിപഠനത്തിനായി ലണ്ടനിലെത്തി. പഠനശേഷമാണ് ഭർത്താവുമായി ചേർന്ന് ലക്ഷ്മി ആശുപത്രി സ്ഥാപിക്കുന്നത്. രോഗികളുടെ ക്ഷേമം ഉറപ്പാക്കിയുള്ള ചികിത്സയ്‌ക്കാണ് അവർ പ്രാധാന്യം നൽകിയത്. ഡോ. ശാന്താ വാര്യരുടെ നിര്യാണത്തിൽ ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ അനുശോചനം അറിയിച്ചു.