ദമ്പതികള്‍ വളര്‍ത്താനായി പൂച്ചക്കുട്ടിയെ വാങ്ങി; വളര്‍ന്നുവന്നപ്പോള്‍ കടുവക്കുഞ്ഞ്.!
സിന്ധുമോൾ. ആർ
പാരീസ് : ദമ്പതികള്‍ ഓണ്‍ലൈനില്‍ കണ്ട പരസ്യം വഴി വളര്‍ത്താനായി വാങ്ങിയത് പൂച്ചക്കുട്ടിയെ, പക്ഷെ വളര്‍ന്ന് വന്നപ്പോള്‍ കടുവക്കുഞ്ഞു. ആഫ്രിക്കന്‍ പുല്‍മേടുകളില്‍ സാധാരണയായി കണ്ടുവരുന്ന സാവന്ന കാറ്റ് എന്ന പ്രത്യേകയിനം പൂച്ചക്കുട്ടിയെയാണ് ദമ്പതികള്‍ വാങ്ങിയത്. ആറായിരം യൂറോ എണ്ണിക്കൊടുത്താണ് അവര്‍ ഇഷ്ടപ്പെട്ട പൂച്ചക്കുട്ടിയെ വീട്ടിലെത്തിച്ചത്. വാങ്ങുമ്പോള്‍ മൂന്ന് മാസം മാത്രമേ അതിന് പ്രായമുണ്ടായിരുന്നുള്ളൂ.
വീട്ടിലെത്തിച്ച് ഇരുവരും പൂച്ചക്കുട്ടിയെ ഓമനിച്ച് വളര്‍ത്താന്‍ തുടങ്ങി. എന്നാല്‍, ഓരോ ദിവസം കഴിയുന്തോറും പൂച്ചക്കുട്ടിയുടെ ശബ്ദത്തില്‍ ഒരു വ്യത്യാസം തോന്നിത്തുടങ്ങി. ഗാംഭീര്യമുള്ള ഒരു മുരള്‍ച്ചയൊക്കെ വന്നു തുടങ്ങി. പൂച്ചക്കുട്ടിയുടെ കാര്യത്തില്‍ സംശയം വന്നതോടെ ദമ്പതികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ ശരിക്കും ഞെട്ടിയത്.
പൂച്ചക്കുഞ്ഞാണെന്ന് കരുതി ഇതുവരെ തങ്ങള്‍ താലോലിച്ചിരുന്നത് ഉഗ്രനൊരു കടുവക്കുഞ്ഞിനെയായിരുന്നു. സുമാത്രന്‍ ഇനത്തില്‍പെട്ട കടുവക്കുഞ്ഞായിരുന്നു അത്. സംഭവത്തില്‍ വന്യമൃഗങ്ങളെ വില്‍ക്കുന്ന സംഘത്തിലെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കുഞ്ഞാണെന്ന് കരുതി കടുവക്കുഞ്ഞിനെ വാങ്ങിയ ദമ്പതികളെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.