‘മമ്മീയെന്ന് വിളിച്ച് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു’; 12 വര്‍ഷത്തിന് ശേഷം മകളെ കണ്ടതിനെ കുറിച്ച് പ്രേമകുമാരി
സന: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പങ്കുവച്ച് നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരി. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട ആ നിമിഷത്തില്‍ മകള്‍ ഓടിയെത്തി തന്നെ കെട്ടിപ്പിടിച്ചെന്ന് പ്രേമകുമാരി പറഞ്ഞു. ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചു. സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും നിമിഷ പരിയചപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയ അമ്മ പ്രേമകുമാരിയെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലെത്തിയത്.
ജയിലിനകത്ത് ഫോണ്‍ കയറ്റാന്‍ അനുവാദമില്ലായിരുന്നു. അകത്തുകയറിയപ്പോള്‍ ഒരു സ്വകാര്യ ഇടം ലഭിച്ചു. പിന്നാലെ നിമിഷയെ എത്തിച്ചു. വളരെ വികാരനിര്‍ഭര നിമിഷങ്ങളായിരുന്നു. അമ്മയ്ക്ക് കുറച്ചു സമയം നിമിഷയോടൊപ്പം ചെലവഴിക്കാമെന്ന് അവര്‍ അറിയിച്ചു. അവര്‍ക്ക് ഉച്ചഭക്ഷണം വാങ്ങി അകത്തേക്ക് കൊടുത്തയച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30 നാണ് നിമിഷപ്രിയയ്ക്ക് അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.
ഇന്നലെ രാവിലെ 11 മണിയോടെ റോഡുമാര്‍ഗം ഏദനില്‍ നിന്ന് സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.
2017 ജൂലൈ 25 ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് ഭാര്യയാക്കി വയ്ക്കാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു നിമിഷ. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശ പ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്‌സ് ഹാന്‍ ഇതേ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.