മുംബൈ: രാജ്യത്തെ ഉള്ളി വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഉള്ളിവിലയില്‍ 3000 രൂപയ്ക്കടുത്താണ് വില വര്‍ദ്ധനവുണ്ടായത്. ക്വിന്റലിന് 970 രൂപയില്‍ നിന്ന് 4200 മുതല്‍ 4500 രൂപവരെയാണ് വര്‍ദ്ധിച്ചത്. മഹാരാഷ്ട്രയിലാണ് ഈ വിലവര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
പെട്ടെന്ന് വില വര്‍ദ്ധനവിന് കാരണമായത് ഈ പ്രദേശങ്ങളില്‍ ലഭിച്ച മഴയാണെന്നാണ് കരുതുന്നത്. അതിനാല്‍ വരും ദിവസങ്ങലിലും വില ഉയര്‍ന്നേക്കുമെന്നാണ് സൂചന. കര്‍ഷക സമരവും വിലയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ മധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റു ചില പ്രദേശങ്ങളില്‍ നിന്നും ഉള്ളി ഇറക്കുമതി ചെയ്യുന്നതോടെ വിപണിവില പിടിച്ചു നിർത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. ഈ വില വര്‍ദ്ധന തെക്കന്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനു മുന്‍പും ഇത്തരത്തില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്തിരുന്നു.