ന്യൂഡല്‍ഹി: ബംഗാളിലെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലെ പോരിന് അയവില്ല. യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ 15 മിനിട്ട് വൈകിയതിന് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ദോപാദ്ധ്യായയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്കി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മേയ് 28നായിരുന്നു യോഗം. പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാത്തതിന് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന ആലാപനെ ഉടനെ ഡല്‍ഹിയിലേക്ക് വരാനും കേന്ദ്ര ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കേന്ദ്ര സര്‍വീസിലേക്ക് തിരികെ വിളിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍വീസിലേക്ക് മടങ്ങാതെ മേയ് 31ന് ആലാപന്‍ ബന്ദോപാദ്ധ്യായ വിരമിച്ചു. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി അദ്ദേഹത്തെ മമതാ ബാനര്‍ജി നിയമിച്ചു.
മേയ് 28ലെ സംഭവത്തിന്റെ തുടര്‍ച്ചയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇപ്പോള്‍ ആലാപന്‍ നോട്ടീസ് നല്‍കിയത്. ദുരന്ത നിവാരണ നിയമപ്രകാരമാണ് നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ശക്തമായ വിമര്‍ശനമാണ് ഉണ്ടായത്. സംസ്ഥാനത്തെ മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് നിയമവിരുദ്ധവും പ്രതികാര നടപടിയുമാണെന്ന് തൃണമൂല്‍ എം.പി സുഖേന്ദു ശേഖര്‍ റോയ് പ്രതികരിച്ചു.
എന്നാല്‍ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറിക്കെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു ബിജെപിയുടെ സുവേന്ദു അധികാരിയുടെ പ്രതികരണം. മീറ്റിംഗില്‍ ചീഫ് സെക്രട്ടറിയെത്താന് പ്രധാനമന്ത്രിയും മറ്റ് ഉന്നത അധികാരികളും 15 മിനുട്ടോളം കാത്തിരുന്നെന്നും എന്നാല്‍ ആലാപന്‍ ബന്ദോപാദ്ധ്യായ ഹാജരായില്ലെന്നും സുവേന്ദു ആരോപിച്ചു. അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഇതാദ്യമായല്ല പശ്ചിമ ബംഗാളിലെ ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരുമായി ഉരസലുണ്ടാകുന്നത്. ബിജെപി അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡയുടെ ബംഗാള്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായപ്പോള്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.