അമിത്ഷാ 29ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ന്യൂനപക്ഷ വര്‍ഗീയത, ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടമല്ലെന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പരാമര്‍ശം കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് നീക്കത്തിനുള്ള പരസ്യ പിന്തുണയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ.
വര്‍ഗീയശക്തികളുമായി ചേര്‍ന്നുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നത്. ഇതാണോ സി.പി.എമ്മിന്റെ അഭിപ്രായമെന്ന് കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്നുപറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മതഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ബി.ജെ.പി പോരാട്ടം ശക്തമാക്കും. 29ന് തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കും. എസ്.സി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. റാലിയിലും പങ്കെടുക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.