സമുദായ ഭേദമന്യ ദേശകാല ലോകധർമ്മം പുലരുന്നതിനുള്ള ധർമ്മ സംരക്ഷണ സമ്മേളനമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്.
എസ്.എൻ.ഡി.പി.യൂണിയൻ കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുമായ കെ.കെ.മഹേശിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരെ നിയമത്തിൻ്റെ മുന്നിൽ എത്തിക്കുന്നതിനായി എറണാകുളം ശ്രീനാരായണ സേവാ സംഘം, നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രൊഫ.എം.കെ സാനു മാസ്റ്റർ.
അധർമ്മത്തിൻ്റെ വേദനയിൽ കണ്ണുനീർ വാർത്ത് പ്രവർത്തിച്ച ആത്മീയ നേതാവായിരുന്നു നാരായണ ഗുരുദേവൻ. ആ വേദന ഏറ്റെടുത്തവരായിരുന്നു ഡോ. പല്പു, കുമാരനാശാൻ, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ നേതാക്കന്മാർ.
ഘോരമായ പാപത്തിൻ്റെ കറ വീണ സംഭവം എസ്.എൻ.ഡി.പി യോഗത്തിൽ ഇന്ന് ഉണ്ടായതു ഞെട്ടലുണ്ടാക്കുന്നു.
പബ്ലിക് ട്രസ്റ്റ് ആയ യോഗത്തെ അഴിമതിയിൽ നിന്നും രക്ഷിക്കേണ്ട ചുമതല കേരള സർക്കാരിനുണ്ട്. അതിലുടെ പാപ കർമ്മങ്ങളിൽ നിന്നും സമുദായത്തെ രക്ഷപ്പെടുത്താനും കഴിയും. അതിനായി സർക്കാർ മുന്നാട്ടു വരണം. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് എറണാകുളം പാലാരിവട്ടം ജംങ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ സാനു മാസ്റ്റർ അഭിപ്രായപ്പെട്ടു.
ഏതാണ്ടു കാൽ നൂറ്റാണ്ടുകളായി യോഗത്തിൻ്റെയും ട്രസ്റ്റിൻ്റെ യും കോടികണക്കിന് രൂപ കൊള്ളയടിക്കുന്ന വെള്ളാപ്പള്ളി നടേശൻ
അധർമ്മത്തിൻ്റെ നായകനായി കേരള സമൂഹത്തേ ഇരുളിലേക്ക് നയിക്കുകയാണെന്നു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ടു എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡണ്ട് അഡ്വ.സി.കെ.വിദ്യാസാഗർ പ്രസ്താവിച്ചു. പബ്ലിക് ട്രസ്റ്റിൻ്റെ സമ്പത്ത് സ്വന്തം കീശയിലേയ്ക്കു മാറ്റുന്നവരെ കൽ തുറങ്കലിൽ അടക്കേണ്ടതാണെന്നു വിദ്യാസാഗർ കൂട്ടി ചേർത്തു.
സേവാ സംഘം പ്രസിഡണ്ട് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പി.പി.രാജൻ, അഡ്വ.കെ.എൻ.ജോയ്,
പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.സേവാ സംഘം പ്രവർത്തകരും എസ്.എൻ.ഡി.പി.യോഗം പ്രവർത്തകരും യോഗത്തിൽ സന്നിഹിതരായിരുന്നു.