സിന്ധുമോൾ. ആർ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ പെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ചതിന് യുവതിയെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസെടുത്തു. ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്നാരോപിച്ച് ഭര്‍ത്താവ് തന്നെ മൊഴിചൊല്ലിയെന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
യുവതിയുടെ ഭര്‍ത്താവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവരുടെ വിവാഹം നടന്നത് എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. വിവാഹശേഷം യുവതി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. മൂന്നും പെണ്‍കുഞ്ഞുങ്ങളായിരുന്നു. ഇതേതുടര്‍ന്നാണ് യുവതിയെ ഭര്‍ത്താവ് മൊഴിചൊല്ലിയത്. മുത്തലാഖ് ചൊല്ലിയ ശേഷം യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്നുമിറക്കിവിട്ടെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത്. 2018 സെപ്റ്റംബര്‍ 19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമം നിലവില്‍ വന്നത്. സുപ്രീം കോടതിയും മുത്തലാഖ് അധാര്‍മികമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.