പാലക്കാട്: കുഴല്‍മന്ദം തേങ്കുറുശ്ശിയില്‍ അനീഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഭാര്യ ഹരിത രംഗത്ത്. അമ്മാവന് സുരേഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ഫോണ്‍ വാങ്ങി കൊണ്ടു പോയിരുന്നതായും ഹരിത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വടിവാളും കമ്പിയും ഉപയോഗിച്ചാണ് അനീഷിനെ പ്രതികളായ പ്രഭുകുമാറും സുരേഷും ആക്രമിച്ചതെന്ന് ദൃക്സാക്ഷി അരുണ്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വൈകീട്ട് ആറരയോടെ സോഡയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായാണ് അനീഷും അരുണും കടയില്‍ പോയത്. കടയില്‍ നിന്ന് ബൈക്കില്‍ തിരിച്ചു വരുന്ന വഴി തേങ്കുറുശ്ശി മാനാംകുളമ്പ് സ്കൂളിന് സമീപത്തുവെച്ചാണ് അനീഷിനെ നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിന് ശേഷം അനീഷിനെ സമീപത്തെ ഓടയില്‍ തള്ളിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രദേശ വാസികളാണ് അനീഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഗുരുതര പരിക്കേറ്റ അനീഷിനെ രക്ഷിക്കാനായില്ല.
മൂന്ന് മാസം മുമ്പാണ് സ്കൂള്‍ കാലം തൊട്ട് പ്രണയിച്ച ഹരിതയും അനീഷും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നത്. ഹരിതയുടെ കുടുംബത്തില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് ഒന്നര മാസമായി അനീഷ് ഒളിച്ച് താമസിക്കുകയായിരുന്നു.പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും മൂന്ന് മാസത്തിനകം കൊലപ്പെടുത്തുമെന്നും ഹരിതയുടെ പിതാവ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അരുണ്‍ പറഞ്ഞു.