കൊവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ തപാല്‍ ബാലറ്റ് വിതരണം ഇന്ന് ആരംഭിക്കും
സിന്ധുമോൾ. ആർ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പിന് ഇന്ന് തുടക്കം. ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അഞ്ചുജില്ലകളിലെ കോവിഡ് രോഗികളും ക്വാറന്റീനില്‍ കഴിയുന്നവരുമാണ് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നത്. സ്‌പെഷ്യല്‍ പോളിംഗ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. ഡിസംബര്‍ എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ സ്‌പെഷ്യല്‍ വോട്ടര്‍ പട്ടികയിലുള്ളവര്‍ക്കാണ് ഇന്ന് മുതല്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ലഭിക്കുക.
സംസ്ഥാനത്താകെ 29,972 പേരാണ് ഇതുവരെ സ്പെഷ്യല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പോളിങ് ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ട് വീട്ടിലെത്തി,വോട്ട് രേഖപ്പെടുത്തി വാങ്ങുക. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ അപൂര്‍വതയ്ക്കാണ് തുടക്കമാകുന്നത്. 9837 രോഗികളും 20135 ക്വാറന്റീനില്‍ കഴിയുന്നവരും ഉള്‍പ്പടെ 29972 പേരാണ് ഇതുവരെ പട്ടികയിലുള്ളത്. വോട്ടെടുപ്പിന് തലേന്ന് മൂന്നുമണിവരെ രോഗികളാകുന്നവര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ഈ സൗകര്യം ലഭിക്കും.
ബാലറ്റ് പേപ്പര്‍ എത്തിക്കാന്‍ മുന്നൂറോളം പോളിങ് ഉദ്യോഗസ്ഥരെയാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രം നിയോഗിച്ചിരിക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ രോഗികളെ ഫോണില്‍ വിളിച്ച് സന്ദര്‍ശനകാര്യം അറിയിക്കും. പരമാവധി അവിടുത്തെ സ്ഥാനാര്‍ഥികളെ അറിയിക്കാനും ശ്രമിക്കും. ബാലറ്റ് പേപ്പറില്‍ ആര്‍ക്കാണോ വോട്ട് രേഖപ്പെടുത്തേണ്ടത് ആ ആളിന്റ പേരിനു നേരെ പേനകൊണ്ട് ഗുണനചിഹ്നമോ ശരിചിഹ്നമോ ഇടണം.വോട്ടുചെയ്തശേഷം പഞ്ചായത്ത്, ബ്ലോക്ക്, ജില്ല ബാലറ്റുകള്‍ പ്രത്യേകം പ്രത്യേകം കവറിലാക്കിയാണ് തിരികെ നല്‍കേണ്ടത്. ബാലറ്റ് തിരിച്ചുകിട്ടിയാല്‍ പൊളിങ് ഓഫീസര്‍ രസീത് നല്‍കും. ബാലറ്റ് പോളിങ് ഓഫീസറുടെ കൈവശം കൊടുക്കാന്‍ താല്‍പര്യം ഇല്ലാത്തവര്‍ക്ക് തപാല്‍ വഴിയോ ബന്ധുക്കള്‍ വഴി നേരിട്ടോ വരാണാധികാരിക്ക് എത്തിക്കാം. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കുന്ന ദിവസത്തെ കൊവിഡ് ബാധിതരുടേയും നിരീക്ഷണത്തില്‍ കഴിയുന്നവരുടേയും എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബാലറ്റ് പേപ്പറിന്റെ എണ്ണം നിശ്ചയിക്കേണ്ടതെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.