നിയമസഭ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത് എം 3 വോട്ടിംഗ് മെഷീനുകൾ
തിരുവനന്തപുരം : ഈ നിയമസഭ തെരഞ്ഞെടുപ്പിൽ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി പോളിങ്ങിൽ കൂടുതൽ കൃത്യതയും സുതാര്യതയും ഉറപ്പാക്കാൻ സാധിക്കും. എം 3 മെഷീനിൽ ഒരേ സമയം നോട്ട ഉൾപ്പടെ 384 സ്ഥാനാർഥികളുടെ പേരുകൾ ചേർക്കാൻ സാധിക്കും. എം 2വിൽ 64 സ്ഥാനാർഥികളുടെ പേരുകൾ മാത്രമാണ് ഉൾപ്പെടുത്താൻ സാധിച്ചിരുന്നത്.
എം 3 മെഷീനുകളിൽ ബാറ്ററിയുടെ ഭാഗവും ക്യാൻഡിഡേറ്റ് സെറ്റ് കമ്പാർട്ട്മെന്റും പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ബാറ്ററികൾ തകരാറിലാകുന്ന സാഹചര്യത്തിൽ മെഷീൻ പൂർണമായി ഒഴിവാക്കാതെ ബാറ്ററി ഭാഗം തുറന്ന് ബാറ്ററി മാറ്റാൻ സാധിക്കും. ഇതുവഴി ബൂത്തുകളിൽ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാൻ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകൾ. കേരളത്തില്‍ ഇത് ആദ്യമായാണ് എം.3 മെഷീനുകള്‍ ഉപയോഗിക്കുന്നത്.