പ്രജീഷ് വള്ള്യായി
കണ്ണൂർ : ജില്ലയിലെ കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഉന്നയിച്ച ചില നിർദേശങ്ങൾ.
ജില്ലയിൽ ഹോട്ട്സ്പോട്ടുകളായി നിശ്ചയിച്ചിരിക്കുന്ന പല പഞ്ചായത്തുകളിലും, കോവിഡ്- 19 റിപ്പോർട്ട് ചെയ്യാത്ത പഞ്ചായത്തുകളിലും കടകൾ തുറക്കുന്നത് ആഴ്ചയിൽ രണ്ട് ദിവസമായി നിയന്ത്രണമേർപ്പെടുത്തി പഞ്ചായത്ത് സെക്രട്ടറിമാർ ഉത്തരവിറക്കിയിട്ടുണ്ട്. 40,000 ത്തിനു മുകളിൽ ജനസംഖ്യയുള്ള ഇത്തരം പഞ്ചായത്തുകളിൽ ഇത് തികച്ചും അശാസ്ത്രിയമാണ് ആളുകൾക്ക് നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് ഈ സമയം അപര്യാപ്തമാണെന്ന തരത്തിൽ നിരവധി പരാതികൾ എനിക്ക് ലഭിക്കുന്നുണ്ട്, ആയതിനാൽ ട്രിപ്പിൽ ലോക്ക് ഏർപ്പെടുത്താത്ത പഞ്ചായത്തുകളിൽ കട തുറന്നു പ്രവർത്തിക്കുന്നതിനായി കൂടുതൽ സമയം അനുവദിക്കേണ്ടതാണ്.
പുണ്യമാസമായ റംസാൻ കാലമായതിനാൽ നോമ്പുതുറക്ക് ആവശ്യമായ ഫലങ്ങൾ വാങ്ങുന്നതിനായി ഫ്രൂട്ട്സ് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുവാദം നൽകണം.
പ്രവാസികളായ നമ്മുടെ സഹോദരങ്ങളെ തിരിച്ചു കൊണ്ടുവരുന്ന സാഹചര്യത്തിൽ അവർ ഇവിടെ എത്തി കഴിയുമ്പോൾ അവർക്ക് നൽകേണ്ടതായ
ക്വാറന്റൈൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതും, പ്രവാസികളെ വലിയ കൂട്ടമായി തിരികെ എത്തിക്കുമ്പോൾ ഉണ്ടാകുന്ന സാഹചര്യത്തെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ സ്വീകരിക്കേണ്ടതുമാണ്.
ജിവൻ രക്ഷാ മരുന്നുകൾക്ക് ജില്ലയിൽ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതായി പല രോഗികളും പരാതി പറയുന്നുണ്ട് ഉടനടി ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ ജീവൻരക്ഷാമരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.
കനത്ത വേനൽ ചൂടനുഭവപ്പെടുന്ന മെയ് മാസത്തോടനുബന്ധിച്ച് കുടി വെള്ള ക്ഷാമം അനുഭവപ്പെടാൻ സാധ്യതയുണ്ട്, അത് മുന്നിൽകണ്ടുകൊണ്ട് അതിനെ പ്രതിരോധിക്കാനുള്ള നടപടികൾ ഇപ്പോഴേ തുടങ്ങേണ്ടതാണ്.
നിത്യോപയോഗ സാധനങ്ങൾക്ക് ആവശ്യക്കാർ കൂടിയെന്നതും മിക്ക പ്രദേശങ്ങളിലും സാധനങ്ങളുടെ ലഭ്യത കുറഞ്ഞു എന്ന സാഹചര്യവും മുതലെടുത്തുകൊണ്ട് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത് തടയാൻ സിവിൽ സപ്ലൈസ്,ലീഗൽ മെട്രോളജി വകുപ്പുകളുടെ പരിശോധന കർശനമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം