വി.എം.സുരേഷ് കുമാർ, വടകര
വടകര: റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരന്റെ എട്ടാമത് രക്തസാക്ഷി ദിനം ആര്‍.എം.പി.ഐ നേതൃത്വത്തില്‍ ആചരിച്ചു.ലോകം മുഴുവന്‍ അതിജീവന പോരാട്ടങ്ങള്‍ക്ക് നേതൃത്വമേകുന്ന ഈ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പടച്ചട്ടയണിഞ്ഞാണ് ഈ വര്‍ഷത്തെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചത്.
ഇന്ന് കാലത്ത് ഒഞ്ചിയം ഏരിയയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തി. ടി.പി അന്ത്യവിശ്രമം കൊള്ളുന്ന നെല്ലാച്ചേരി, വെട്ടേറ്റ് വീണ വള്ളിക്കാട്, ഓര്‍ക്കാട്ടേരിയിലെ ടി.പി ചന്ദ്രശേഖരന്‍ ഭവന്‍ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ചട്ടം പാലിച്ച് അനുവദനീയമായ പങ്കാളിത്തത്തോടെ പതാക ഉയര്‍ത്തലും രക്തസാക്ഷി പ്രതിജ്ഞയും നടന്നു.
നെല്ലാച്ചേരിയില്‍ ടി.പി അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതി മണ്ഡപത്തില്‍ ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പചക്ര സമര്‍പ്പണം നടത്തി. ഏരിയാ ചെയര്‍മാന്‍ വി.വി.കുഞ്ഞനന്തന്‍ പതാക ഉയര്‍ത്തി. വി.കെ.സുരേഷ് ദീപശിഖ തെളിയിച്ചു.
ടി.പി.വെട്ടേറ്റ് വീണ വള്ളിക്കാട്ടിലെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍ പതാക ഉയര്‍ത്തി. വി.പി.ശശി അധ്യക്ഷനായിരുന്നു.
ഓര്‍ക്കാട്ടേരിയിലെ ടി.പി.ചന്ദ്രശേഖരന്‍ ഭവനില്‍ ആര്‍.എം.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.സിബി പതാക ഉയര്‍ത്തി കെ.കെ.ജയന്‍, ഇ.പി.രാജേഷ് എന്നിവര്‍ സംസാരിച്ചു
ലോകത്താകമാനം കൊറോണ മഹാമാരി ദുരിതം വിതയ്ക്കുന്ന കാലത്ത് കോവിഡ് പ്രതിരോധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകിയാണ് രക്തസാക്ഷി ദിനം സംഘടിച്ചത്.
ഏരിയയിലെ മുഴുവന്‍ ബ്രാഞ്ചുകളിലും മാസ്‌ക് വിതരണം, അവശ്യസാധന കിറ്റ് വിതരണം, പച്ചക്കറി കിറ്റ് വിതരണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഏരിയയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും കമ്മ്യൂണിറ്റി കിച്ചനിലെ ഇന്നത്തെ ഭക്ഷണം ടി പി സ്മരണാര്‍ഥമായാണ് നല്‍കിയത്.
2012 മെയ് നാലിനാണ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റുമരിച്ചത്.