മദ്യ മോഷണം: സുരക്ഷ ശക്തമാക്കണമെന്ന് എക്‌സൈസ്
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെ മദ്യം സൂക്ഷിക്കുന്ന വെയർഹൗസുകളിൽ സുരക്ഷ ശക്തമാക്കണമെന്ന് എക്‌സൈസ്. ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്നും 10 ലക്ഷത്തോളം രൂപയുടെ മദ്യം കവർന്ന സംഭവത്തെ തുടർന്നാണ് എക്‌സൈസിന്റെ മുന്നറിയിപ്പ്. നിലവിലെ ലോക്ഡൗൺ സൗഹചര്യവും കൂടാതെ കെട്ടിടങ്ങളിലുള്ള സുരക്ഷാ പാളിച്ചകളും മോഷണത്തിന് സാദ്ധ്യത കൂട്ടുകയാണെന്ന് എക്‌സൈസ് അറിയിച്ചു.
സ്വകാര്യ വ്യക്തികളുടേയും വെയർ ഹൗസിംഗ് കോർപ്പറേഷന്റേയും കെട്ടിടങ്ങളിലാണ് മദ്യം സൂക്ഷിക്കുന്നത്. മദ്യം സൂക്ഷിക്കുന്ന 23 ഗോഡൗണുകളിൽ പലതിലും ആവശ്യത്തിന് സുരക്ഷയില്ല. കെട്ടിടങ്ങൾ കാലപ്പഴക്കം ചെന്നവയാണ്. കൂടാതെ പലയിടത്തും സിസിടിവി ക്യാമറകളും ഇല്ല. അതിനാലാണ് സുരക്ഷ ശക്തമാക്കണമെന്ന് എക്‌സൈസ് നിർദ്ദേശം നൽകിയത്.
ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കെട്ടിടങ്ങൾ തെരഞ്ഞെടുക്കുന്നതിലും സുരക്ഷയിലും ആവശ്യമായ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ്. കാട് മൂടിക്കിടക്കുന്ന ഗോഡൗണുകൾ വൃത്തിയാക്കാൻ എക്‌സൈസ് നിർദ്ദേശം നൽകിയിട്ടുണ്ട്. സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽ ക്യാമറ സ്ഥാപിക്കും. വെളിച്ചം കുറവായ സ്ഥലങ്ങളിൽ പ്രകാശമുള്ള ലൈറ്റുകൾ സ്ഥാപിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.