ബഹ്റൈനില്‍നിന്ന് 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള ആദ്യവിമാനം ഇന്ന് .
സ്വന്തം ലേഖകൻ
മനാമ: ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബഹ്റൈനില്‍ നിന്നു ഇന്ത്യയിലേക്കുള്ള ആദ്യത്തെ ഫ്‌ളൈറ്റ് വെള്ളിയാഴ്ച പുറപ്പെടുന്നു. ഇന്ന് വൈകീട്ട് നാലര മണിക്കാണ് കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് പുറപ്പെടുന്നത്. നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തിലെത്തണമെന്നു യാത്രക്കാര്‍ക്ക് നിര്‍ദേശം ഉള്ളതായി ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫായേഴ്‌സ് നോര്‍ബു നേഗി പറഞ്ഞു.
രണ്ടാമത്തെ ഫ്‌ളൈറ്റ് തിങ്കളാഴ്ച കോഴിക്കോട്ടേക്കാണ്. രണ്ടു സെക്ടറുകളിലേക്കുമുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി. 177 യാത്രക്കാര്‍ വീതമാണ് രണ്ടു ഫ്‌ളൈറ്റുകളിലുമുള്ളത്. ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റിനുള്ള സാധ്യതയില്ലെന്നും വെറും തെര്‍മല്‍ സ്‌ക്രീനിംഗ് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നാട്ടിലെത്താനുള്ളവരുടെ അപേക്ഷകള്‍ ദിനംതോറും വര്‍ധിക്കുകയാണ്. ഇന്നലെ വരെ പതിനാലായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ജോലിയില്ലാതെ സംഘടനകളുടെ കാരുണ്യം കൊണ്ടു മാത്രം ജീവിതം തള്ളിനീക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. അമിതമായ ടിക്കറ്റ് നിരക്കിലൂടെ ഈ സാഹചര്യത്തില്‍ പ്രവാസികളെ ഇനിയും പിഴിയരുത്. ഇതിനു എയര്‍ ഇന്ത്യ തയ്യാറല്ലെങ്കില്‍ വിദേശ വിമാനകമ്പനികള്‍ക്കു അനുവാദം നല്‍കണമെന്നും നിരവധി പേര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
പതിനായിരത്തോളം പേര്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുപത്തയ്യായിരത്തോളം പേര്‍ ബഹ്റൈനില്‍നിന്നു യാത്രചെയ്യാന്‍ ആഗ്രഹിച്ചിരിക്കെ എല്ലാവരെയും കുറഞ്ഞ ചിലവിലെങ്കിലും നാട്ടിലെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും ഇവര്‍ ആവശ്യപ്പെടുന്നു.