KeralaLatest

ലോക്ഡൗണില്‍ ഇളവില്ല; പുതുക്കാത്ത രേഖകള്‍ക്ക് മോട്ടോര്‍വാഹനവകുപ്പിന്റെ പിഴ

“Manju”

ശ്രീജ.എസ്
.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്കും മോട്ടോര്‍വാഹനവകുപ്പ് പിഴയീടാക്കുന്നു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയവ കാലാവധിക്കുമുമ്പ് പുതുക്കാത്തവര്‍ക്കാണ് പിഴ നല്‍കേണ്ടിവന്നത്. ലോക്ഡൗണ്‍ കാരണം ഓഫീസുകള്‍ അടച്ചിട്ടപ്പോള്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്ക് പിഴയീടാക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായിട്ടാണ് നടപടി.

ഈ കാലയളവില്‍ തടസ്സപ്പെട്ട സേവനങ്ങള്‍ക്ക് പിഴ ഒഴിവാക്കുമെന്ന് സംസ്ഥാനസര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ലോക്ഡൗണ്‍ ഇളവുകളെത്തുടര്‍ന്ന് മോട്ടോര്‍വാഹന ഓഫീസുകള്‍ തുറന്നതറിഞ്ഞ് വാഹന്‍ സോഫ്റ്റ്‌വേറില്‍ ഫീസ് അടച്ചവര്‍ക്കാണ് പിഴയും നല്‍കേണ്ടിവന്നത്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് ആനുപാതികമായി സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തിയിരുന്നില്ല. ഡല്‍ഹി എന്‍.ഐ.സി. അധികൃതര്‍ക്കാണ് വെബ്‌സൈറ്റിന്റെ ചുമതല.

തീവ്ര കോവിഡ് ബാധിതമേഖലയായതിനാല്‍ പരിമിതമായ ജീവനക്കാര്‍ മാത്രമാണ് ഡല്‍ഹിയിലെ ഓഫീസിലെത്തുന്നത്. അതിനാല്‍ സമയബന്ധിതമായി സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്താന്‍ കഴിഞ്ഞില്ലെന്ന് അധികൃതര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ എന്‍.ഐ.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നു.

അതേസമയം, പിഴ അടച്ചവര്‍ക്ക് തുക മടക്കിക്കിട്ടാന്‍ കടമ്പകളേറെയാണ്. പിഴത്തുക മടക്കിനല്‍കണമെന്ന് മോട്ടോര്‍വാഹനവകുപ്പ് ട്രഷറിക്ക് നിര്‍ദേശം നല്‍കണം. അധികതുക അടച്ചവര്‍ പ്രത്യേകം അപേക്ഷ ട്രഷറി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. മിക്കവര്‍ക്കും അധികമായി നല്‍കിയ തുക നഷ്ടമാകാനാണ് സാധ്യത.

Related Articles

Back to top button