ഈ മാസം മെഡിക്കൽ കോളേജിന്റെ പടിയിറങ്ങിയത് അഞ്ചു പ്രഗത്ഭമതികൾ
എസ്. സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഉൾപ്പെടെ പടിയിറങ്ങുന്നത് അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പ്രൊഫസർമാർ. ഡോ അജയകുമാർ പീഡിയാട്രിക് സർജറിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ഡോ ജോർജ് എ കോശി (കാർഡിയോളജി), ഡോ സി മധുസൂദനൻ പിള്ള (അനസ്തേഷ്യ), ഡോ എസ് ശോഭ കുമാർ (നിയോനാറ്റോളജി), ഡോ സി നിർമ്മല (ഗൈനക്കോളജി) എന്നിവരാണ് സേവന കാലാവധി പൂർത്തിയാക്കിയ മറ്റു പ്രമുഖർ.
മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളിലെ നിറസാന്നിദ്ധ്യമായിരുന്ന ഈ ഡോക്ടർമാരുടെ ചികിത്സയാൽ ജീവിതത്തിലേയ്ക്ക് മടങ്ങിവന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ നിരവധി ആൾക്കാരുണ്ട്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് ഒട്ടനവധി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ കൂടി ആശുപത്രിയിലെത്തിയതും ഈ പ്രഗത്ഭമതികളുടെ ചികിത്സാ വൈദഗ്‌ധ്യവും കൂടിയായപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രി രാജ്യത്തെ തന്നെ പ്രമുഖ ആശുപത്രികൾക്കൊപ്പം എത്തുകയും ചെയ്തു.
യൂറോളജി വിഭാഗം മേധാവി പ്രൊഫ ജി വേണുഗോപാൽ. പ്രൊഫ ടി കെ കുമാരി (അനാട്ടമി), പ്രൊഫ ബിന്ദു ലത നായർ ( ഫാർമക്കോളജി), പ്രൊഫ പ്രഭ നിനി ഗുപ്ത (കാർഡിയോളജി), പ്രൊഫ പി എ മുഹമ്മദ് കുഞ്ഞ് (പീഡിയാട്രിക് ന്യൂറോളജി), പ്രൊഫ പി ഷീല ( അനസ്തേഷ്യ), പ്രൊഫ സാജിത് ഹുസൈൻ (അസ്ഥിരോഗ വിഭാഗം), പ്രൊഫ എസ് ഷൈല (ഗൈനക്കോളജി), അസോ പ്രൊഫ എൽ ഫൗസിയ (ഫിസിയോളജി), അസോ പ്രൊഫ എം ആർ ചന്ദ്രസേനൻ നായർ (യൂറോളജി), അസി പ്രൊഫ ബി വിജയകുമാർ (പീഡിയാട്രിക്സ്) എന്നീ പ്രമുഖർ കഴിഞ്ഞ മാസം വിരമിച്ചു.