മദ്യലഹരിയിൽ തർക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ് പിതാവ് മരിച്ചു. തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജി (70) ആണ് മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബുബക്കർ സിദ്ദീഖിനെ (27) തിരൂർ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അബൂബക്കർ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും വാക്കുതർക്കമുണ്ടായത്. തർക്കത്തിനാടെ മകൻ പിതാവിനെ
മർദ്ദിക്കുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു. മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അക്രമാസക്തനായ അബൂബക്കർ സിദ്ദീഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്ന് തിരൂർ എസ് ഐ യുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റ ഭാര്യ. മറ്റുമക്കൾ: മറിയാമു , ഫാത്തിമ, മുജീബ്.