കഠിനംകുളം കൂട്ട ബലാത്സംഗക്കേസ്; മുഖ്യ പ്രതി പിടിയിൽ
കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ മുഖ്യ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവർ നൗഫലാണ് പിടിയിലായത്. ഇന്ന് പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. സംഭവത്തിനു ശേഷം ഇയാൾ ഒളിവിലായിരുന്നു.
ഭർത്താവടക്കം 6 പേരെയാണ് ഇന്നലെ പിടികൂടി റിമാൻഡിൽ അയച്ചത്. അപ്പോഴും നൗഫലിനെ കിട്ടിയിരുന്നില്ല. കഠിനംകുളം ചാന്നാങ്കരയിലെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. യുവതിയെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയതും പീഡിപ്പിക്കുമ്പോൾ ശരീരത്തിൽ മാരകമായ മുറിവേൽപിച്ചതും നൗഫലാണെന്ന് യുവതി മൊഴി നൽകിയിരുന്നു. യുവതിയുടെ മകനെ മർദ്ദിച്ചതിന് ഇയാൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച് ശേഷം 6 വയസ്സുള്ള മകൻ്റെ മുന്നിലിട്ടാണ് യുവതിയെ 7 പേരടങ്ങുന്ന സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോ എന്നന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷ് പറഞ്ഞു.
ബലാത്സംഗം സ്ഥിരീകരിക്കുന്നതാണ് യുവതിയുടെ വൈദ്യ പരിശോധനാ ഫലം. സുരക്ഷ കണക്കിലെടുത്ത് യുവതിയേയും മക്കളേയും സർക്കാർ അഭയ കേന്ദ്രത്തിലാക്കി.
വ്യാഴാഴ്ചയാണ് തിരുവനന്തപുരം പോത്തന്‍കോട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ ഭര്‍ത്താവിന്റെ നേതൃത്വത്തിലായിരുന്നു അതിക്രമം. ബീച്ചിലേക്കെന്ന് പറഞ്ഞാണ് യുവതിയെ ഭര്‍ത്താവ് കൊണ്ടുവന്നത്. ബീച്ചിന് അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. വീട്ടില്‍ മന്‍സൂര്‍, അക്ബര്‍ ഷാ, അര്‍ഷാദ്, നൗഫല്‍ എന്നിവര്‍ മദ്യപിച്ചിരിക്കുകയായിരുന്നു.
യുവതിക്ക് ഭര്‍ത്താവ് ബലമായി മദ്യം നല്‍കിയ ശേഷം സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാന്‍ അവസരമൊരുക്കിയെന്നാണ് മൊഴി.