അഖിൽ ജെ എൽ
കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. അന്തര്‍ ജില്ലാ യാത്ര ഉള്‍പ്പെടെ ആരംഭിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധന പിന്‍വലിച്ചത്. ഇത് ചോദ്യം ചെയ്ത് ബസ്സുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തതോടെ ബസ്സുടമകള്‍ക്ക് നേരത്തെ കൂട്ടിയ നിരക്ക് ഈടാക്കാം. സാമൂഹിക അകലം പാലിക്കുന്നതിന്റെ പേരിലായിരുന്നു ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. 50 ശതമാനം വര്‍ദ്ധനയായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ഈ തുരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു.
രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷംമാത്രമേ ബസ് ചാര്‍ജ് വര്‍ദ്ധനവ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നായിരുന്നു വിഷയത്തില്‍ ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.