IndiaLatest

ഒരേ പേരായതിനാല്‍, കോവിഡ് മുക്തന് പകരം രോഗിയെ വിട്ടയച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

ദിസ്പുര്‍: രോഗം ഭേദമായ ആള്‍ക്കു പകരം ചികിത്സയിലിരുന്ന അതേ പേരുള്ള മറ്റൊരു കോവിഡ് രോഗിയെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. അസമിലെ ദറാങ് ജില്ലയിലെ മംഗല്‍ദായി സിവില്‍ ആശുപത്രി അധികൃതര്‍ക്കാണ് ഗുരുതരവീഴ്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മംഗല്‍ദായി സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികളില്‍ രോഗമുക്തി നേടിയവരെ വിട്ടയക്കാന്‍ അധികൃതര്‍ നല്‍കിയ 14 പേരുടെ പട്ടികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രണ്ട് രോഗികള്‍ക്കും ഒരേ പേരായതിനാലാണ് അധികൃതര്‍ക്ക് പിഴവ് സംഭവിച്ചത്.
രണ്ട് രോഗികളും ദറാങ്ങിലെ ദല്‍ഗാവ് സ്വദേശികളാണ്. ഒരു രോഗി ജൂണ്‍ മൂന്ന് മുതലും അതേ പേരുള്ള മറ്റൊരു രോഗി ജൂണ്‍ അഞ്ച് മുതലും ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ കുടിയേറ്റ തൊഴിലാളിയാണ്. രോഗമുക്തി നേടിയ 14 പേരില്‍ ആറ് പേരെ ആദ്യം വിട്ടയയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

ഗുരുജ്യോത് ദാസ് എംഎല്‍എ, ഡെപ്യൂട്ടി കമ്മിഷണര്‍ ദിലിപ് കുമാര്‍, പോലീസ് സൂപ്രണ്ട് അമൃത് ഭുയാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച അഞ്ച് പേരെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. രോഗമുക്തി നേടിയ ആള്‍ക്ക് പകരം ആശുപത്രി വിട്ട കോവിഡ് പോസിറ്റീവായ ആള്‍ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആംബുലന്‍സില്‍ അയാളുടെ ഗ്രാമത്തിലെത്തിച്ചേര്‍ന്നു.

പിഴവ് സംഭവിച്ചത് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ച രോഗിയെ വ്യാഴാഴ്ച തന്നെ ആശുപത്രിയില്‍ തിരികെയെത്തിച്ചു. ഭാഗ്യവശാല്‍ തിരികെയെത്തിച്ച രോഗിയും ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ദിലിപ് കുമാര്‍ അറിയിച്ചു. ഇയാളുടെ അടുത്ത ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്രവം പരിശോധനക്കയച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ വീടും പരിസരപ്രദേശവും കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button