അഗ്നിപഥ്: റിക്രൂട്ട്മെന്റിന് വിജ്ഞാപനമിറക്കി വ്യോമസേനയും
അഗ്നിപഥ് റിക്രൂട്ട്മെന്റിന് വിജ്ഞാപനമിറക്കി വ്യോമസേനയും. വ്യോമസേന രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്തമാസം 24 ന് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പത്താം ക്ളാസോ പ്ലസ് ടുവോ പാസായവർക്കാണ് വ്യോമസേനയിൽ അവസരം. മൂവായിരം പേർക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും വാർത്താസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു. പ്രധാനമന്ത്രിയെ സേനാ മേധാവികൾ കാണും.
അഗ്നിപഥ് പദ്ധതിയുടെ അറിയിപ്പ് കരസേനയും ഇന്നലെ നല്‍കിയിരുന്നു. കരസേന രജിസ്ട്രേഷൻ അടുത്ത മാസമാണ്. പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം ലഭിക്കുക. 25 ശതമാനം പേർക്ക് നാല് വർഷത്തെ സേവനത്തിന് ശേഷം 15 വർഷം കൂടി തുടരാൻ അവസരം ഉണ്ടാകും എന്ന് കരസേന പുറത്തിറക്കിയ 19 പേജുള്ള വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ അഗ്നിവീറുകൾക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടൻമാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.