IndiaLatest

ആശങ്ക ഒഴിയുന്നില്ല,​ രാജ്യത്ത് 24 മണിക്കൂറിനിടെ 19,459 പേര്‍ക്ക് കൊവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 19,459 പേര്‍ക്കാണ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 5,48,318 ആയി. ഇതില്‍ നിലവില്‍ ചികിത്സയിലുള്ളത് 2,10,120 ആണ്. 3,21,723 പേര്‍ രോഗമുക്തരായി. ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച്‌ മരിച്ചത് 380 പേരാണ്. രാജ്യത്തെയാകെ കൊവിഡ് മരണസംഖ്യ 19,475 ആയി ഉയര്‍ന്നു. 58.67 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.
രോഗവ്യാപനം ഉയരുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, തെലങ്കാന, മണിപ്പൂര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രക്ക് ഒപ്പം തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗബാധിതയേറുന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 5493 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. സംസ്ഥാനത്ത് 156 മരണം പുതുതായി രേഖപ്പെടുത്തി. മൂന്ന് ദിവസംകൊണ്ട് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 15,825 പോസറ്റീവ് കേസുകളാണ്.1,64, 626 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടില്‍ ഇന്നലെ മാത്രം 3940 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വര്‍ദ്ധനയാണ് ഇത്. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 2889 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 83,077 ആയി ഉയര്‍ന്നു. തെലങ്കാനയില്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേഖലയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.

Related Articles

Back to top button