അഫ്ഗാനിൽ സേനയെ സഹായിച്ച നാട്ടുകാരെ യുഎസിലെത്തിച്ച് അമേരിക്ക
വാഷിംഗ്ടൺ: അമേരിക്ക അഫ്ഗാനിലെ തങ്ങളുടെ വിശ്വസ്തർക്കു നൽകിയ വാക്കു പാലിക്കുന്നു. താലിബാൻ കൊന്നൊടുക്കുമെന്ന് ഭീഷണിയുള്ള അഫ്ഗാൻ പൗരൻമാരെയാണ് അമേരിക്ക സ്വന്തം നാട്ടിലേക്ക് സൈനികർക്കൊപ്പം കൂടെകൂട്ടുന്നത്. അഫ്ഗാൻ പൗരന്മാരിലെ ആദ്യ സംഘത്തെ പ്രത്യേക വിമാനത്തിലാണ് അമേരിക്കയിലേക്ക് എത്തിച്ചത്. 200 പേരാണ് ആദ്യ സംഘത്തി ലുണ്ടായിരുന്നത്.
രണ്ടു ദശകത്തിലേറെയായി അമേരിക്ക അഫ്ഗാനിൽ നടത്തിയ ഭീകരവിരുദ്ധ പോരാട്ടത്തിൽ കൂടെ നിന്നവർക്കാണ് വിസ നൽകുന്നത്. താലിബാനും അൽ ഖ്വായ്ദയ്‌ക്കുമെതിരായ പോരാട്ടത്തിൽ യുഎസ് സേനയെ സഹായിച്ചവരെയും കുടുംബാംഗങ്ങളെയുമാണ് അമേരിക്ക പ്രത്യേക അഭയാർത്ഥി വിസ നൽകി സംരക്ഷിക്കുന്നത്. ആകെ 20,000 പേർ ഇതുവരെ അപേക്ഷ നൽകിയെന്നാണ് അമേരിക്കയുടെ വിദേശകാര്യവകുപ്പ് പറയുന്നത്. ആദ്യ ഘട്ടത്തിൽ 2500 പേരെ താമസിപ്പിക്കാനാണ് സൗകര്യമുള്ളത്. വെർജീനിയയിലെ സൈനിക കേന്ദ്രത്തിനകത്തെ സംവിധാനത്തിലാണ് തുടക്കത്തിൽ താമസിപ്പിക്കുന്നത്.
2008 മുതൽ ഇതുവരെ 70,000 അഫ്ഗാൻ പൗരന്മാർക്ക് അമേരിക്ക വിസ നൽകിയിട്ടുണ്ട്. ഇവരെല്ലാം അമേരിക്കയിലെത്തുകയും അവിടത്തെ പൗരന്മാരായി മാറുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് മാസം 31ന് അവസാന സൈനികനും അഫ്ഗാൻ വിടുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അമേരിക്ക കഴിയുന്നത്ര അഫ്ഗാനികളെ തങ്ങൾക്കൊപ്പം കൂട്ടുന്നത്.