പി.വി.എസ്
മലപ്പുറം: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം സ്റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പൊന്നാനിയിൽ ജോലി ചെയ്തിരുന്നവരാണ് ഇരുവരും.
മലപ്പുറം സ്റ്റേഷനിലെ മറ്റു പൊലീസുകാരുമായി സമ്പർക്കമില്ലാത്തതിനാൽ ആരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്ന് എസ്.പി യു. അബ്ദുൽ കരീം അറിയിച്ചു. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക് കടുത്ത ആശങ്കയുണ്ട്.
എ.ആർ ക്യാമ്പിലെ ബസിൽ ഡ്രൈവറായിരുന്ന െപാലീസുകാരൻ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർക്ക് ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. പൊന്നാനി സ്റ്റേഷനിലെ പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചേതാടെ നിരീക്ഷണത്തിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനാൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി.
പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുടക്കമില്ലാതെ നടക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എസ്.പി പറഞ്ഞു. അടുത്ത ദിവസം മുതൽ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പകുതി പേർ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവർ സ്റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങൾ തന്നെ ഉപയോഗിക്കും. ഒരാഴ്ച ജോലി ചെയ്തതിന് ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.
പി.വി.എസ്