പാലക്കാട്• സ്വര്‍ണ കള്ളക്കടത്തില്‍ കസ്റ്റംസിന്റെ പിടിയിലായ അംജദ് അലിയുടെ ഇടപാടുകൾ തീർത്തും ദുരൂഹം. പാലക്കാട് സ്വകാര്യകമ്പനി രൂപീകരിച്ചതും, സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിരുന്നത് കമ്പനിയുടെ പാലക്കാട്ടെ മേല്‍വിലാസത്തിലുളള ബെന്‍സ് കാർ ആണെന്നതും അംജത് അലിയുടെ ഉന്നത ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.കാറിപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്.
മലപ്പുറത്തുകാരന്‍ അംജദ് അലി സ്വര്‍ണക്കടത്തിന് ഉപയോഗിച്ചത് പാലക്കാട് റജിസ്ട്രേഷനിലുളള കാറാണെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. KL09AR 9669. മാനേജിങ് ഡയറക്ടര്‍, അവോറ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, 39/744, നൂറണി, മൈത്രിനഗര്‍, പാലക്കാട്. ഇതാണ് മേല്‍വിലാസം.
കമ്പനിക്കുവേണ്ടി വീട് വാടകയ്ക്കെടുത്ത് ജിഎസ്ടി റജിസ്ട്രേഷന്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. കമ്പനി രൂപീകരണത്തില്‍ അംജദ് അലി മറ്റ് മൂന്നുപേരെക്കൂടി പങ്കാളികളാക്കിയിരുന്നു. ഇവരെക്കുറിച്ചുളള വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചെങ്കിലും സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് നിലവിലെ വിവരം.
ബിസിനസ് പങ്കാളികള്‍ അറിയാതെ കമ്പനിയെ മറയാക്കിയും അലി സ്വര്‍ണകളളക്കടത്ത് നടത്തിയോയെന്നാണ് പ്രധാനമായും കസ്റ്റംസ് അന്വേഷിക്കുന്നത്. വീടുകളുടെ ഇന്റീരിയര്‍ ജോലിയുമായി ബന്ധപ്പെട്ടായിരുന്നു പാലക്കാട്ടെ കമ്പനി രൂപീകരണം. എന്നാല്‍ അംജദ് അലി വാഹന റജിസ്ട്രേഷന്‍ ഉള്‍പ്പെടെ പാലക്കാട്ടെ കമ്പനിയുടെ പേരിലാക്കിയതിലെ ദൂരൂഹതയില്‍ അന്വേഷണം തുടരുകയാണ്. സംസ്ഥാന നികുതിവകുപ്പും കമ്പനിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായാണ് വിവരം.