ശ്രീജ.എസ്
കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള അനുഷ്ക്കയുടെ ശസ്ത്രക്രിയക്കായി ‘പി നള്‍’ ഫെനോടൈപ്പ് എന്ന അത്യപൂർവ്വ രക്ത ഗ്രൂപ്പ് കൊച്ചിയിലെത്തിച്ചു. ലോകമെമ്പാടുമുള്ള തിരച്ചിലിനൊടുവില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് പി നള്‍ രക്തഗ്രൂപ്പുള്ളയാളെ കണ്ടെത്തിയത്. ഇതോടെ അനുഷ്കയുടെ നിര്‍ണായക ശസ്ത്രക്രിയ നാളെ നടക്കും.
ഗുജറാത്തിൽ സ്ഥിര താമസമായ മലയാളി ദമ്പതികളുടെ അഞ്ച് വയസ്സ് പ്രായമായ മകള്‍ അനുഷ്ക കഴിഞ്ഞ വര്‍ഷമാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തലയ്ക്ക് സാരമായി പരുക്കേറ്റത്. തുടർ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദേശിക്കുകയും കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സ ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തീയാക്കുകയും ചെയ്തിരുന്നു.
രണ്ടാം ഘട്ട ശസ്ത്രക്രിയക്ക് വേണ്ടിയായിരുന്നു അനുഷ്കയുടെ അപൂര്‍വ്വ രക്തഗ്രൂപ്പായ പി നളളിന് വേണ്ടി തിരച്ചില്‍ ആരംഭിച്ചത്. നാസികിൽ നിന്ന് മുംബൈയിലെത്തിച്ച് അവിടെ നിന്ന് വിമാനമാർഗമാണ് രക്തം കൊച്ചിയിലെത്തിച്ചത്. അത്യപൂർവ രക്തഗ്രൂപ്പായ പി നൾ അനുഷ്കക്ക് പുറമേ മംഗലാപുരം സ്വദേശിക്ക് മാത്രമാണ് ഉള്ളതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സമൂഹ മാധ്യമങ്ങൾ വഴിയുള്ള അന്വേഷണത്തോടെയാണ് നാസിക് സ്വദേശിയെ കണ്ടെത്തിയത്.