പനാജി: സുസ്ഥിര ഊർജ്ജത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ഇന്ത്യ എനർജി വീക്ക് 2024ന് ഇന്ന് ഗോവയില്‍ തുടക്കം കുറിക്കും. ഗോവയിലെ IPSHEM-ONGC ട്രെയിനിംഗ് കോളേജില്‍ വച്ച് സംഘടിപ്പിക്കുന്ന യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടുമുള്ള ഊർജ്ജ മന്ത്രിമാരും എണ്ണ, ഇന്ധനം തുടങ്ങിയ മേഖലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നവരും ഇന്ത്യ എനർജി വീക്ക് 2024ല്‍ പങ്കെടുക്കാൻ ഗോവയില്‍ എത്തിയിട്ടുണ്ട്.
ലിബിയ, നൈജീരിയ, സുഡാൻ എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും ഘാന, ജിബൂട്ടി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഊർജ്ജ മന്ത്രിമാരും ഈ മേഖലകളുമായി ബന്ധപ്പെട്ട പ്രമുഖ വിദേശ–സർക്കാർ ഉദ്യോഗസ്ഥരും പരിപാടിയെ അഭിസംബോധന ചെയ്യും. രാജ്യങ്ങള്‍ തമ്മിലുള്ള എണ്ണ കയറ്റുമതി ഇന്ധന ലഭ്യത തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്ന കോണ്‍ഫറൻസുകള്‍ സംഘടിപ്പിക്കും.
ഇന്ന് മുതല്‍ ഫെബ്രുവരി 9 വരെയാണ് ഗോവയില്‍ വച്ച് ഇന്ത്യാ എനർജി വീക്കിന്റെ രണ്ടാം പതിപ്പ് നടക്കുന്നത്. ഭാവിയിലെ സുസ്ഥിര ഊർജ്ജത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ” ഇന്ത്യയുടെ എണ്ണ വിപണി 2030″, ഭാവിയിലെ ഊർജ്ജ വിതരണ ശൃംഖലയും നിലവിലെ ഇന്ധന മിശ്രിതത്തിന്റെ തിരഞ്ഞെടുപ്പുകളുടെ സ്വാധീനവും എന്ന വിഷയങ്ങളെ ആസ്പദമാക്കി വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ചർച്ചകള്‍ സംഘടിപ്പിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ഭവന, നഗരകാര്യമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ഊർജ്ജ വകുപ്പിലെ വിദഗ്ധരുടെയും നേതൃത്വത്തിലായിരിക്കും യോഗങ്ങള്‍ സംഘടിപ്പിക്കുക.